ആമിയുടെ ജീവിതകഥയുമായി കമല്‍

ആമിയുടെ ജീവിതകഥയുമായി കമല്‍

Saturday March 26, 2016,

2 min Read

നാലപ്പാട്ട് തറവാടും നീര്‍മാതളവും ആമിയുമൊക്കെ പുന്‍ര്‍ജനിക്കുന്നു, അക്ഷരങ്ങളായല്ല, കഥാപാത്രങ്ങളായി തിരശീലക്ക് പിന്നില്‍. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയാണ് സിനിമയായി ഒരുങ്ങുന്നത്. സംവിധായകന്‍ കമല്‍ ആണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്. ബോളിവുഡിലെ മലയാളി സാന്നിധ്യമായ വിദ്യാബാലനായിരിക്കും സിനിമയില്‍ പ്രധാന വേഷത്തിലെത്തുക. ഒപ്പം യുവതാരം പൃഥ്വിരാജും ഉണ്ടാകും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിലാണ് വിദ്യാബാലനും പൃഥ്വിയും നേരത്തെ ഒരുമിച്ചത്.

image


മലയാള സിനിമയുടെ പിതാവെന്നെറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം സെല്ലുലോയ്ഡ് എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.മാധവിക്കുട്ടിയുടെ സാഹിത്യജീവിതവും വ്യക്തിജീവിതവും പകര്‍ത്തുന്ന ഒരു ചിത്രമായിരിക്കും കമല്‍ ഒരുക്കുക. മാധവിക്കുട്ടി കമലാസുരയ്യയായി മാറുന്നതുള്‍പ്പടെയുള്ള സംഭവബഹുലമായ ജീവിതചിത്രം പകര്‍ത്താനാണ് ശ്രമം. അതുകൊണ്ടുതന്നെ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമാകാമെന്നും സിനിമാ മേഖലയിലെ ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

image


മാധവിക്കുട്ടിക്ക് ജീവന്‍ പകരുന്ന വിദ്യാ ബാലന്‍ കമല്‍ സംവിധാനം ചെയ്ത ചക്രം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോയി. പിന്നീട് ഹിന്ദി സിനിമയില്‍ ചുവടുറപ്പിച്ച വിദ്യ ഇന്ന് അവിടെ ദേശീയ പുരസ്‌കാരം വരെ നേട. മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ വിദ്യയും കാത്തിരിക്കുകയാണ്. നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിതം അവതരിപ്പിച്ച വിദ്യ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

image


മലയാള സാഹിത്യത്തിലെ പ്രണയത്തിന്റെ രാജകുമാരി എന്നറിയപ്പെടുന്ന മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയാകും ചിത്രം കടന്നുപോകുക. എന്റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥ എഴുതുന്നതിന് മുമ്പുള്ള ജീവിതവും പിന്നീട് മതം മാറി കമല സുരയ്യയായതിനു ശേഷമുള്ള ജീവിതവും ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുക. മാധവിക്കുട്ടിയായി വേഷമിടാന്‍ ഏറ്റവും അനുയോജ്യയായ താരം വിദ്യ ബാലനാണെന്ന് തോന്നിയതിനാലാണ് അവരെ സമീപിച്ചതെന്നും എന്നാല്‍ ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ലെന്നും കമല്‍ പറയുന്നു.

image


മൂന്ന് വര്‍ഷമായി ചിത്രവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലാണ്. തിരക്കഥ ഇപ്പോള്‍ അവസാനഘട്ടത്തിലാണെന്നും അദേഹം പറയുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ട് ഘട്ടമാണ് പ്രധാനമായും സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. എന്റെ കഥ എഴുതുന്നതിന് മുമ്പുള്ള മാധവിക്കുട്ടിയുടെ ജീവിതവും മതം മാറി കമലാ സുരയ്യയായതിന് ശേഷമുള്ള ജീവിതവുമാണ് സിനിമ പരാമര്‍ശിക്കുക.

image


മലയാളികള്‍ക്ക് മറക്കാനാകാത്ത സാഹിത്യത്തിന്റെ വസന്തം സമ്മാനിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. അതുകൊണ്ടു തന്നെ മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ വ്യക്തി ജീവിതവും വായനക്കാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നീര്‍മാതളത്തിന്റെ ചുവട്ടില്‍ എന്നെന്നേക്കുമായി ഉറങ്ങാന്‍ ആഗ്രഹിച്ച കമലാ സുരയ്യയുടെ ഓര്‍മകള്‍ പൂക്കളായ് വിരിയുമ്പോള്‍, ആമിയെ സേഹിക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു വസന്തകാലമാണ്, ഓര്‍മകളുടെ വസന്തകാലം.

    Share on
    close