നോട്ട് പിന്‍വലിക്കല്‍ ഗുണമോ ദോഷമോ; ഉത്തരത്തിനായി കാത്ത് രാജ്യം

നോട്ട് പിന്‍വലിക്കല്‍ ഗുണമോ ദോഷമോ; ഉത്തരത്തിനായി കാത്ത് രാജ്യം

Thursday November 24, 2016,

4 min Read

രാജ്യം നോട്ട് പിന്‍വലിക്കലിന് ശേഷമുളള അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് മാറുന്ന രാഷ്ട്രീയ അന്തരീഷത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവെക്കുന്നു.

image


നവംബര്‍ എട്ടിന് പെട്ടന്ന് എന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശമെത്തി. ഒരു പ്രധാനപ്പെട്ട വാര്‍ത്തയുടെ അറിയിപ്പായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്ന സന്ദേശമായിരുന്നു അത്. രാജ്യത്ത് പ്രത്യേകിച്ച് സംഭവങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാല്‍ എന്റെ ചിന്തയിലും കാര്യമെന്താണെന്ന് തെളിഞ്ഞില്ല. മെസേജ് പ്രകാരം എട്ടു മണിക്കു തന്നെ ടി വി ഓണ്‍ ചെയ്തു.

പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി ഭീകരവാദം, അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴും എന്താണ് കാര്യമെന്നതിന് സൂചനകളൊന്നും കിട്ടിയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം രാജ്യത്തെ പിടിച്ചുലച്ച ആ ബോംബ് പൊട്ടി, ആ പ്രഖ്യാപനം വന്നു. ഇന്നു അര്‍ധരാത്രിമുതല്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാകുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. കള്ളപ്പണം തടയുക എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ പിന്നിലെ ലക്ഷ്യം. വാര്‍ത്ത കേട്ട് സ്തംബ്ധനായ ഞാന്‍ എന്റെ പേഴ്‌സില്‍ നോക്കി. വിലിയില്ലാതായ 500ന്റെ മൂന്ന് നോട്ടുകള്‍. വിയര്‍പ്പ് തുടക്കാന്‍ മാത്രമാകുന്ന മൂന്ന് കടലാസു തുണ്ടുകള്‍.

വിവരം കാട്ടുതീ പോലെ പടര്‍ന്നു. ഞാനും എന്റെ കൂട്ടുകാരനും കയ്യിലിരിക്കുന്ന കാശു കൊടുത്ത് രാത്രി ഭക്ഷണം പുറത്തു നിന്ന് കഴിക്കാന്‍ തീരുമാനിച്ചു. വയറു നിറച്ച് ഭക്ഷണം കഴിച്ചു. അത്താഴം കഴിക്കുന്ന നേരമത്രയും മോദി സ്വീകരിച്ച ധീരമായ നടപടികലെക്കുറിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ ഈ നടപടി കള്ളപ്പണം എങ്ങനെ ഇല്ലാതാക്കുമെന്നത് ചോദ്യമായി അവശേഷി്ചു. വിഷയത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് എടുത്ത തീരുമാനമാണോ ഇതെന്നും ഇത് എപ്രകാരം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ബാധിക്കുമെന്നും ചിന്ത ഉയര്‍ന്നു. രാജ്യം സാമ്പത്തിക ഭദ്രത നേടുമോ അതോ തകരുമോ എന്ന ചിന്തയും ഞങ്ങള്‍ പങ്കുവെച്ചു.

സത്യത്തില്‍ ഞാന്‍ ആശങ്കയിലായിരുന്നു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുളള പ്രഖ്യാപനം അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിക്കും എന്നതിന് തര്‍ക്കമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് എപ്രകാരം രാഷ്ട്രീയമായി അദ്ദേഹത്തിന് ഗുണം ചെയ്യും എന്നതിനെക്കുറിച്ച് ഉത്തരമുണ്ടായിരുന്നില്ല. വാര്‍ത്ത പുറത്തു വന്നതോടെ രാത്രി തന്നെ പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂ ദൃശ്യമായി.

അടുത്ത ദിവസം രാവിലെയായതോടെ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലേക്കെത്തി. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ നോട്ടു പിന്‍വലിക്കല്‍ എന്നതുമാത്രമായി എല്ലാവരുടേയും ചര്‍ച്ചാവിഷയം. രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരാഴ്ച എന്നത് ദീര്‍ഘമായ കാലയളവാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ വാക്കുകള്‍ക്കപ്പുറം ബാങ്കില്‍ ക്യൂ നില്‍ക്കുന്ന 45 മിനിട്ട് തന്നെ ഒരാഴ്ചയേക്കാള്‍ ദൈര്‍ഘ്യമേറിയതായി അനുഭവപ്പെട്ടു. മോദിയുടെ പ്രഖ്യാപനം രാഷ്ടീയത്തെ കീഴ്‌മേല്‍ മറിക്കാന്‍ പ്രാപ്തിയുള്ളതായിരുന്നു. രണ്ടാഴ്ച കഴിയുമ്പോഴേക്ക് രാജ്യം ഈ വിഷയത്തില്‍ ഇരു ചേരിയിലായിക്കഴിഞ്ഞു.

രാജ്യത്തെ അഴിമതിമുക്തമാക്കുന്നതിനു വേണ്ടിയാണ് തന്റെ നടപടിയെന്ന് മോദി പ്രചാരണം തുടരുന്നു. കള്ളപ്പണത്തിനെതിരെ യുദ്ധം എന്ന തരത്തിലുള്ള പ്രഖ്യാപനം എന്തു കൊണ്ടോ എന്റെ ബുദ്ധിക്ക് ദഹിക്കാന്‍ പോകുന്നതായിരുന്നില്ല.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി രാജ്യത്തിന് വെളിയിലുള്ള കള്ളപ്പമം ഇന്ത്യയിലെത്തിക്കുമെന്നും ഓരോ അക്കൗണ്ടിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ രാജ്യം മുങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 50 സീറ്റു പോലും നേടാനാകാതെ രാജ്യത്ത് കോണ്‍ഗ്രസ് അടിപതറിയ കാഴ്ചയായിരുന്നു. പോയ നൂറ്റാണ്ടില്‍ ജനങ്ങള്‍ വികാരമായി ഏറ്റെടുത്ത് രാജ്യഭരണം കയ്യാളിയ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി ഇനി തിരിച്ചു വരുമോ എന്ന കാര്യത്തില്‍ പോലും രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.

അഴിമതിക്കെതിരായ പോരാട്ടത്തിനായാണ് മോദി ജനങ്ങളോട് വോട്ട് തേടിയത്. വിദേശത്ത്, പ്രത്യേകിച്ച് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണ് മോദി തന്നിരുന്നത്. സ്വിസ് ബാങ്കും ഇന്ത്യയിലെ പണക്കാരും തമ്മില്‍ എന്നും ഒരു പൊക്കിള്‍ക്കൊടി ബന്ധം നിലനിന്നിരുന്നു. സ്വിസ് ബാങ്ക് നിക്ഷേപം എന്നത് സമൂഹത്തില്‍ പണക്കാരനാണെന്നതിന്റെ അളവുകോലായിരുന്നു. ജനങ്ങളെ കൊള്ളയടിച്ച കള്ളപ്പണത്തിന്റെ ചിത്രമായി കൂടി തിരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞു. രാഷ്ട്രീയത്തിലും ബിസിനസിലും വിജയിച്ച സ്വാധീന ശക്തിയുള്ള വ്യക്തികള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ട് എന്നത് അഭിമാന പ്രശ്‌നമായിരുന്നു.

ഒരു കാലത്ത് മോദിയുടെ ആരാധ്യ പുരുഷനും ബി ജെ പിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന എല്‍ കെ അദ്വാനിയാണ് 2009ല്‍ ആദ്യമായി അഴിമതി ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയത്. എന്നാല്‍ 2008ലെ ലോക സാമ്പത്തിക മാന്ദ്യകാലത്തു പോലും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒന്‍പത് ശതമാനത്തിലെത്തിച്ച മന്‍മോഹന്‍ സിംഗ് ഭരണത്തിനെതിരെ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രചാരങ്ങള്‍ക്ക് കഴിഞ്ഞില്ല. രണ്ടാമതും മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലെത്തി. 2004നേക്കാള്‍ നിലമെച്ചപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ അധികാരപ്രവേശം. എന്നാല്‍ 2011ഓടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. സ്‌പെക്ട്രം അഴിമതിയടക്കം നിരവധി അഴിമതിയാരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ വന്നു തുടങ്ങി.

അഴിമതിക്കെതിരെ അന്ന ഹസാരെ തുടങ്ങിവെച്ച സമരമുഖം രാജ്യ തലസ്ഥാനത്തെ പിടിച്ചുലച്ചു. ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മന്‍മോഹന്‍സിംഗും, സോണിയാഗാന്ധിയും നന്നേ പാടുപെട്ടു. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. രാജ്യത്തിന്റെ സാമ്പത്തിക നില താഴേക്ക് കൂപ്പ് കുത്തി. ഈ അവസരത്തിലാണ് നരേന്ദ്രമോദി അഴിമതിക്കെതിരായ പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തത്. തിരഞ്ഞെടുപ്പില്‍ മന്‍മോഹനെ പുറത്താക്കി ചെങ്കോട്ടയില്‍ മോദി അധികാരത്തിന്റെ പതാക പാറിച്ചു. എന്നാല്‍ പ്രചരിപ്പിച്ചതു പോലെ 100 ദിനത്തിനുള്ളില്‍ വിദേശത്തുള്ള കള്ളപ്പണം രാജ്യത്തെത്തിക്കാന്‍ മോദിക്കായില്ല. സുപ്രീം കോടതിയുടെ വിധിയിലൂടെ ഇതേക്കുറിച്ച് പരിശോധിക്കാനായി ഒരു പ്രത്യേക അന്വേഷണ സംഘം നിലവില്‍ വന്നു എന്നതു മാത്രമാണ് ആകെ ആശ്വാസമായി വന്നത്. ഇലക്ഷന്‍ പ്രചാരണത്തില്‍ അങ്ങനെ പലതും പറയുമെന്നും അതെല്ലാം ജനങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കു തന്നെ പറയേണ്ട സ്ഥിതിയും വന്നു. എന്നാല്‍ മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അഴിമതിക്കെതിരെ പ്രസംഗിച്ചു നടന്ന മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരാണം തന്നെ കള്ളപ്പണത്തിന്റെ കരിനിഴലിലായി. 10000 കോടി മുതല്‍ 20000 കോടി വരെ ചിലവിട്ടാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കം നടത്തിയിരുന്നത്. എന്നാല്‍ ചിലവിട്ട ഈ പണത്തിന്റെ 80 ശതമാനവും എവിടെ നിന്നു വന്നു എന്നു പറയാന്‍ ബി ജെ പി തയ്യാറായില്ല. പ്രചാരണത്തിനുപയോഗിച്ച കാശ് കള്ളപ്പണമാണെന്ന് സാമാന്യ ജനം പോലും പറയുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്.

പ്രധാനമന്ത്രിയായി രണ്ടര വര്‍ഷം തികക്കുമ്പോഴും രാഷ്ട്രീയപാര്‍്ട്ടികള്‍ അടക്കമുള്ളവയുടെ അഴിമതി അന്വേഷിക്കാന്‍ അധികാരമുള്ള ലോക്പാല്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ല. 12 വര്‍ഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും അവിടെ ലോകായുക്തയെ നിയമിക്കാന്‍ മോദി തയ്യാറായിരുന്നില്ല.

ഇ്‌പ്പോള്‍ മോദിക്കെതിരായി ഒരു ഗുരുതര അഴിമതി ആരോപണം ഉയര്‍ന്നു വന്നിരിക്കുകയാണ്. രണ്ട് ബിസിനസുകാരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണമാണ് മോദി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ കയ്യില്‍ തെളിവുകളുമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല. ഇപ്പോഴും അദ്ദേഹം അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇത് വെറും രാഷ്ട്രീയം മാത്രമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

രാജ്യം രണ്ടായിമാറിയ പ്രഖ്യാപനമാണ് മോദി ഇപ്പോള്‍ നടത്തിയിട്ടുള്ളത്. അഴിമതിക്കെതിരായി പോരാടുന്ന ഒരു വലിയ പ്രതിച്ഛായ മോദി വളര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇ്ത് ഫലവത്താകുമോ അതോ പരാജയപ്പെടുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സമയമായിട്ടില്ല. ബാങ്കിനും എടിഎമ്മിനും മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. മോദിക്കും ര്ാജ്യത്തെ പൗരന്‍മാര്‍ക്കും ഒരു പോലെ നിര്‍ണായകമായ ഒരു സമയമാണ് കടന്നു പോകുന്നത്. ഈ പ്രശ്‌നത്തിന്റെ യഥാര്ത്ഥ ഉത്തരത്തിനായി നമുക്ക് കാത്തിരിക്കാം.