വയനാട്ടില്‍ സാംക്രമിക രോഗനിർണയ കേന്ദ്രം തുറന്നു
Monday December 19, 2016,
1 min Read
ജില്ലാ ആരോഗ്യ വകുപ്പിന്റേയും ജനപ്രതിനിധികളുടേയും നിരന്തര ശ്രമഫലമായി സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ "സാംക്രമിക രോഗനിർണയ കേന്ദ്രം ,infectious disease laboratory (IDL) തുറന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി കെ.കെ.ഷൈലജ ടീച്ചർ ഉദ്ഘാടനം നിര്‍വഹിച്ചു.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന ഹേതു അപൂർവ്വങ്ങളിൽ അപൂർവ്വമായ നിരവധി രോഗാണുക്കളുടെ സാന്നിധ്യമാണ്.
മാൻചെള്ളിൽ നിന്നും പടർന്നു പിടിക്കുന്ന ലൈം ഡിസീസ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് വയനാട്ടിലാണ്. അതുപോലെ തന്നെ കർണാടകയിലെ ഷിമോഗയിൽ മാത്രം കണ്ടിരുന്ന കുരങ്ങു പനി 2014_15 കാലഘട്ടത്തിൽ ജില്ലയിൽ പടർന്നുപിടിച്ച് 11 പേരുടെ ജീവൻ അപഹരിച്ചിരുന്നു.. ഈ ഘട്ടങ്ങളിലെല്ലാം ഒരു സാംക്രമിക രോഗ നിർണ്ണയ കേന്ദ്രത്തിന്റെ അഭാവം ജില്ലാ ആരോഗ്യ വകുപ്പിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു
എല്ലാ വിധ ബാക്ടിരിയോളജിക്കൽ വൈറോളജിക്കൽ പരിശോധനകളും ശാസ്ത്രീയമായി കണ്ടെത്താനുള്ള അതി നൂതന സങ്കേതിക വിദ്യകളുമായാണ് ഏകദേശം ഒരു കോടി രൂപയോളം ചിലവിൽ മണിപ്പാൽ യൂണിവേഴ്സിറ്റിയും അരോഗ്യ വകുപ്പും ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങളുടെ കീഴിൽ നടപ്പിലാക്കുന്ന ആദ്യത്തെ സമ്പൂർണ്ണ സാംക്രമിക രോഗനിർണയ കേന്ദ്രമാണ് ഇത്.
കുരങ്ങ് പനി, എലിപ്പനി ,ഡെങ്കിപനി, ചിക്കൻ ഗുനിയ, ഷിജെല്ല, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ എല്ലാ പകർച്ച വ്യാധികളുടേയും നിർണ്ണയം അതി വേഗത്തിലും, സൗജന്യമായും പരിശോധിക്കുന്നതിലൂടെ ജില്ലായിലെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റമാണ് സാധ്യമായിരിക്കുന്നത്.
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ ബഹു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ഷെലജ ടീച്ചർ ഉത്ഘാടനം ചെയ്തു. മണിപ്പാൽ യൂണിവേഴ്സിറ്റി ഓഫ് വൈറോളജിയിലെ പ്രൊഫ: & ഹെഡ് ഡോ.ജി. അരുൺകുമാർ റിപ്പോർട്ടും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജിതേഷ് മുഖ്യ പ്രഭാഷണവും നടത്തി.. ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്. ഡോ. സുരാജ് നന്ദി രേഖപ്പെടുത്തി.