ഗള്‍ഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ഗള്‍ഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

Friday June 30, 2017,

1 min Read

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്‌സവ സീസണില്‍ വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചത്.

image


 പെരുന്നാളിന് നാട്ടില്‍ വരേണ്ട മലയാളികളായ തൊഴിലാളികളെ നിരക്ക് വര്‍ധന ദുരിതത്തിലാക്കിയിട്ടുണ്ട്. ഉത്‌സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളം-ഗള്‍ഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണമെന്നും കൂടുതല്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ മേഖലയില്‍ കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും വേണം. ഉത്‌സവ-സ്‌കൂള്‍ അവധി സീസണിലെ തിരക്ക് കുറയ്ക്കാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ വിമാന നിരക്ക് വര്‍ധനയുടെ പ്രശ്‌നം ഏപ്രില്‍ മാസത്തില്‍ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തൊഴില്‍ സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രയാസപ്പെടുന്ന മലയാളികള്‍ക്ക് ഈ നിരക്ക് വര്‍ധന വലിയ തിരിച്ചടിയാണ്. സിവില്‍ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത് എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത്. തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, നിരക്ക് കുറയ്ക്കുന്നതിന് പകരം അഞ്ചും ആറും ഇരട്ടി വര്‍ധിപ്പിക്കുയാണ് വിമാന കമ്പനികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.