അമിതാഭ് ബച്ചന്റെ സിനിമ വഴിത്തിരിവായി; ഫുട്പാത്തില്‍ നിന്ന് കോടിപതിയിലെത്തി രാജാ നായക്
Saturday January 30, 2016,
6 min Read
തന്റെ പതിനേഴാമത്തെ വയസ്സിലാണ് രാജാ നായക് വീട് വിട്ടിറങ്ങിയത്. മറ്റ് പലരേയും പോലെ തന്നെ ദാരിദ്ര്യത്തെ തോല്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനം.
'സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഒത്തിരി പണം സമ്പാദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.' 54 കാരനായ രാജ് നായക് ഞങ്ങളോട് പറഞ്ഞു. ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ പുതിയ ഓഫീസില്‍ ഒരു അഭിമുഖത്തിനായി എത്തിയതായിരുന്നു ഞങ്ങള്‍. 'എന്നേയും എന്റെ നാല് സഹോദരങ്ങളേയും സ്കൂളില്‍ അയക്കാന്‍ എന്റെ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. എന്റെ അച്ഛന് ഒരു സ്ഥിര വരുമാനം ഇല്ലായിരുന്നു. തന്റെ കയ്യിലുള്ള ചെറിയ വിലപിടിപ്പുള്ള സാധനങ്ങള്‍ പണയം വച്ചാണ് അമ്മ വീട്ടിലെ കാര്യങ്ങള്‍ നടത്തിയിരുന്നത്.' അദ്ദേഹം പറഞ്ഞു.
തന്റെ സുഹൃത്തുക്കളുമായി അമിതാഭ് ബച്ചന്റെ സിനിമ കാണാന്‍ പോയത് എല്ലാത്തിനും ഒരു വഴിത്തിരിവായി. 1978ല്‍ പുറത്തിറങ്ങിയ 'ത്രിശൂല്‍' ആയിരുന്നു സിനിമ. ഒരു ചില്ലി കാശ് പോലും കയ്യിലില്ലാത്ത അമിതാഭ് ബച്ചന് പിന്നീട് റയല്‍ എസ്റ്റേറ്റ് ബിസിനസ് അടക്കി വാഴുന്ന കഥയാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. തിയേറ്ററില്‍ ചെലവഴിച്ച ആ മൂന്ന് മണിക്കൂര്‍ രാജയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി.
'ആ കഥ എന്ന ആഴത്തില്‍ സ്പര്‍ശിച്ചു. ഞാനുമായി ആകഥക്ക് ബന്ധമുണ്ടെന്ന് തോന്നി. എന്റെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്ക് തോന്നി. അങ്ങനെ റിയല്‍ എസ്റ്റേറ്റില്‍ തിളങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചു.' രാജ പറയുന്നു. ഈ വിശ്വാസം വച്ച് അദ്ദേഹം ബോംബെയിലേക്ക് പോയി. എന്നാല്‍ വിചാരിച്ചതുപോലെ അല്ലായിരുന്നു കാര്യങ്ങളുടെ പോക്ക്. തുടര്‍ന്ന് അദ്ദേഹം നിരാശനായി വീട്ടിലേക്ക് മടങ്ങി. എങ്കിലും തന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഉണ്ടായിരുന്നു.
ഇന്ന് പല ബിസിനസുകളില്‍ നിന്നായി 60 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 1998ല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ ഷിപ്പിങ്ങ് ആന്റ് ലോജിസ്റ്റിക്സ് കമ്പനിയായ എം സി എസ് ലോജിസ്റ്റിക്സ്, പാക്കേജിങ്ങിന് വേണ്ടിയുള്ള അക്ഷയ് എന്റര്‍പ്രൈസസ്, കുടിവെള്ള പാക്ക് ചെയ്ത് വില്‍ക്കുന്ന ജല ബിവറേജസ്, മൂന്ന് ബ്യൂട്ടി സലൂണുകളും സ്പായും ചേര്‍ന്ന പര്‍പ്പിള്‍ ഹേസ്, ചിയ റൈസില്‍ നിന്ന് എനര്‍ജി ബാറുകളും എണ്ണയും ഉത്പാദിപ്പിക്കുന്ന ന്യൂട്രി പ്ലാനറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍. കൂടാതെ കലാനികേതന് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ സ്കൂളുകളും കോളേജുകളും അദ്ദേഹം നടത്തുന്നുണ്ട്.
ദളിത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ കര്‍ണാടക ചാപ്റ്ററിലെ പ്രസിഡന്റാണ് രാജ. അധകൃതരായവരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സഹായിക്കുന്ന സംഘടനയാണിത്. 'അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരങ്ങള്‍ ഒരുക്കി നല്‍കുകയാണ് ഞങ്ങള്‍'. അദ്ദേഹം പറയുന്നു.
ആദ്യ ചുവട് വയ്പ്പ്
കര്‍ണ്ണാടകയിലെ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 17 വയസ്സുവരെ അവന് പുറം ലേകവുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. '7080 കാലഘട്ടങ്ങളില്‍ ബാംഗ്ലൂര്‍ നഗരം അത്രക്ക് പ്രസിദ്ധമല്ലായിരുന്നു. എന്നാല്‍ എനിക്ക് അവിടെ ഒരു പഞ്ചാബി സുഹൃത്തിനെ ലഭിച്ചു, ദീപക്. അവന് ഒരുപാട് സ്ഥലങ്ങള്‍ കണ്ടിട്ടുണ്ട്. അവന്റെ അച്ഛന് സര്‍ക്കാര്‍ ജോലിയായത് കൊണ്ട് കൂടെക്കൂടെ സ്ഥലം മാറ്റം ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ഞാന്‍ മുഴുവന്‍ സമയവും അഴനോടൊപ്പമായിരിക്കും.' അദ്ദേഹം പറയുന്നു.
രാജ നേരത്തെ തന്നെ പഠനം ഉപേക്ഷിച്ചിരുന്നു. പിന്നീട് ദീപക്കുമായി ചേര്‍ന്ന് ഫുട്പാത്തില്‍ ഷര്‍ട്ടുകല്‍ വില്ക്കാന് തുടങ്ങി. 'ഫുട്പാത്തില്‍ ചിലര്‍ വില്‍പ്പന നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില വ്യാപാരികള്‍ അവര്‍ക്കുവേണ്ടി വില്‍പ്പന നടത്താനായി കുറച്ച് പണം ഞങ്ങള്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.' അദ്ദേഹം പറയുന്നു. അങ്ങനെ ഇത് ഒരു നല്ല അവസരമാണെന്ന് രാജ മനസ്സിലാക്കി.
ഇതിനിടയില്‍ ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 10000 രൂപ ശേഖരിച്ച് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോയി. വസ്ത്രങ്ങള്‍ വന്‍തോതില്‍ വില്‍ക്കുന്ന സ്ഥലമായിരുന്നു അത്. 'എന്റെ അമ്മ കുറച്ച് പണം അടുക്കളയില്‍ ഒളിപ്പിച്ച് വയ്ക്കാറുണ്ടായിരുന്നു. എന്നെ വളരെ ഇഷ്ടമായിരുന്നതുകൊണ്ട് ആ പണം അമ്മ എനിക്ക് നല്കി.' തിരുപ്പൂരില്‍ നിന്ന് 50 വീതം വിലയുള്ള ഷര്‍ട്ടുകള്‍ വാങ്ങി. ഒരു ബസില്‍ കയറ്റി അവര്‍ അത് സ്ഥലത്തെത്തിച്ചു. പീന്നീട് ബോഷിന്റെ ഓഫീസിന് മുന്നിലെ ഫുട്പാത്തില്‍ അവര്‍ വില്‍പ്പന തുടങ്ങി. 'ഇതിന് മുമ്പ് പലരും അവിടെ വ്യാപാരം നടത്തുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടക്കം അവിടെ നിന്ന് ആകാട്ടെ എന്ന് ഞങ്ങല്‍ തീരുമാനിച്ചു.' രാജ പറയുന്നു.
അത് ഒരു നല്ല പദ്ധതിയായിരുന്നു. നീലയും വെള്ളയും ഷര്‍ട്ടുകളാണ് കൂടുതലായി വിറ്റ് പോയത്. ബോഷിലെ ജീവനക്കാരുടെ യൂണിഫോം നീല നിറത്തിലുള്ളതായിരുന്നു. ഉച്ചയൂണിന്റെ സമയമായപ്പോഴേക്കും ഒരു ഷര്‍ട്ടിന് 100 രൂപ നിരക്കില്‍ എല്ലാം വിറ്റ് കഴിഞ്ഞിരുന്നു. ഇതുവഴി ഞങ്ങള്‍ക്ക് 5000 രൂപയുടെ ലാഭമാണ് ഉണ്ടായത്. 'ഇത്രയും പണം പണം ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.' രാജ പറയുന്നു.
തുടക്കത്തിലെ വിജയം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പര്‍ന്നു. അങ്ങനെ കൂടുതല്‍ സാധനങ്ങള്‍ അവര്‍ വില്ക്കാന് തുടങ്ങി. 'ഞങ്ങളുടെ പാദങ്ങളില്‍ ചക്രങ്ങല്‍ ഉള്ളതായി തോന്നി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. കൂടുതല്‍ പണം സമ്പാദിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ലായിരുന്നു.' അദ്ദേഹം പറഞ്ഞു.
അവര്‍ കോട്ടണ്‍ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും സ്റ്റാളുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുമായിരുന്നു. ഇതിനായി ചിലരെ നിയമിച്ചു. ബാക്കി വന്നതെല്ലാം ഫുട്പാത്തില്‍ വിറ്റഴിക്കും. അങ്ങനെ മൂന്ന് വര്‍ഷം കൊണ്ട് ഒരു നല്ല വ്യവസായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു.
പിന്നീട് അവര്‍ കോലാപ്പുരി ചപ്പലുകളഉം പാദരക്ഷകളും വില്ക്കാന് തുടങ്ങി. 'ഇതുവരെ ആരും എന്നോട് ജാതി ചോദിച്ചിട്ടില്ല. എല്ലാവരും ചെരുപ്പുകുത്തികളെ ദളിതര്‍ എന്ന് കണക്കാക്കാറുണ്ട്. ചോദിക്കണമെങ്കില്‍ ഈ സമയത്ത് സാധ്യത ഉണ്ടായിരുന്നു.' വ്യവസായത്തില്‍ ജാതി കടന്നുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വെല്ലുവിളികള്‍ സ്വീകരിക്കുന്നു
'ഇതുവരെ ഒരു ബിസിനസിലും ഞങ്ങള്‍ക്ക് പണം നഷ്ടമായിട്ടില്ല' രാജ പറയുന്നു. രാജയുടെ സുഹൃത്തിന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായി ബാംഗ്ലൂരിന് പുറത്ത് പോകേണ്ടി വന്നു. സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം ഏകദേശം 1991ല്‍ രാജ സ്വന്തമായി ഒരു പാക്കേജിങ്ങ് ബിസിനസ് തുടങ്ങി അക്ഷയ് എന്റര്‍പ്രൈസസ്. ഈ വിപണിയെക്കുറിച്ച് നന്നായി അറിയാവുന്ന ഒരു പാട്നറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 'കിട്ടിയ അവസരങ്ങള്‍ എല്ലാം ഞാന്‍ പണമാക്കി മാറ്റി.' രാജ പറയുന്നു.
ഈ സമയം റിയല്‍ എസ്റ്റേറ്റ് ബിസിനസ് അതിന്റെ പാരമ്യതയില്‍ എത്തിനില്ക്കുകയായിരുന്നു. രാജ വസ്തുവില്‍ പണം നിക്ഷേപം നടത്താന്‍ തുടങ്ങി. അങ്ങനെ ഈ മേഖലയില്‍ നിരവധി പണിടപാടുകള്‍ നടത്തി. മറ്റുള്ളവരെപ്പോലെ അദ്ദേഹം പണം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതാണ്. അങ്ങനെ അവസരങ്ങള്‍ തേടി നടന്ന അദ്ദേഹെ ഒരു ചെറിയ പഴുത് കിട്ടിയാല്‍ പോലും അതിനെ ഒരു നല്ല അവസരമായി കണ്ടു. മാത്രമല്ല കഠിനാധ്വാനം ചെയ്യാന്‍ ഒരു മടിയും കാണിച്ചില്ല.
'മറ്റുള്ളവര്‍ അനുഭവിക്കുന്നതുപോലെ ഞാനും ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്തോ ഭാഗ്യം എന്നുപറയട്ടെ ഞാന്‍ എറ്റെടുത്ത വെല്ലുവികള്‍ എല്ലാം എനിക്ക് അനുകൂലമായി വന്നു.' രാജ പറയുന്നു. കൂടെ നിന്ന ഒരുപാട് തന്നെ ചതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതിനെക്കുറിച്ച് രാജ വ്യക്തമായി ഒന്നും പറയുന്നുമില്ല. 'എന്റെ അനുഭവങ്ങല്‍ പങ്കുവെയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികളേടും മറ്റുള്ളവരോടും ഞാന്‍ ഒരു കാര്യം പറയാറുണ്ട്. ഒരുക്കലും എന്റെ ജീവതം ഉദാഹരണമായി എടുക്കരുത്. കാരണം ഞാന്‍ എല്ലാം ഭാഗ്യം കൊണ്ട് നേടിയതാണ്.'
'എന്റെ കൂടെ കളിച്ച് നടന്ന സുഹൃത്തുക്കള്‍ ഇന്ന് പല കമ്പനികളില്‍ ജോലി ചെയ്യുന്നു. ചിലപ്പോഴൊക്കെ അവര്‍ പണം ആവശ്യപ്പെട്ട് വരാറുണ്ട്. ഞാന്‍ കൊടുക്കാറുമുണ്ട്. എന്നാല്‍ പണ്ട് എന്നേക്കാള്‍ മെച്ചപ്പെട്ട സാഹചര്യമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അവരുടെ അച്ഛന് ജോലി ഉണ്ടായിരുന്നു. അവര്‍ സ്കൂളില്‍ പോയിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഇന്ത്യയിലെ വി ഐ പികളുമായി വേദി പങ്കിടുന്നു. പണം കൊണ്ട് മാത്രമല്ല ഇതൊക്കെ ഉണ്ടായത്. 35 വര്‍ഷത്തെ എന്റെ കഠിനാധ്യാനമാണ് ഇതിനെല്ലാം കാരണം.' താന്‍ ഏറ്റെടുത്ത വെല്ലുവിളികളില്‍ ഊന്നി അദ്ദേഹം പറയുന്നു.
ശാന്തനും ദേഷ്യക്കാരനുമായ യുവാവ്
താന്‍ ഒരിക്കലും ജാതി വിവേചനത്തിന് ഇരയായിട്ടില്ലെന്ന് രാജ പറയുന്നു. എന്നാല്‍ ചില സമയം മൗനം വാക്കുകളേക്കാള്‍ സക്തമാണ്. രാജയും കുടുംബവും ബാംഗ്ലൂരില്‍ താമസിച്ച അതേ സ്ഥലത്ത് തന്നെ ഒരു നാല് നില കെട്ടിടം പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. ഏറ്റവും മുകളില്‍ ഓഫീസും താഴെ സ്കൂളും തുടങ്ങാനായിരുന്നു പദ്ധതി. അദ്ദേഹത്തിന് പഠിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമല്ല സ്കൂള്‍ തുടങ്ങിയത്. 'എന്റെ കയ്യില്‍ കുറച്ച് പണം ഉണ്ടായിരുന്ന സമയത്ത് ഞാന്‍ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് അവിടെ ഒരു നഴ്സറി സ്കൂള്‍ തുടങ്ങിയിരുന്നു. പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ചാണ് ഇത് തുടങ്ങിയത്.' അദ്ദേഹം പറയുന്നു. ഇപ്പോള്‍ ശാന്തനായി സംസാരിക്കുന്ന അദ്ദേഹം പണ്ട് ഒരു ദേഷ്യക്കാരനായ യുവാവ് ആയിരുന്നു. താഴ്ന്ന ജാതില്പ്പെട്ട വ്യക്തിയില്‍ നിന്ന് ആഹാരമോ വെള്ളമോ വാങ്ങി കുടിക്കില്ല എന്ന ആചാരം സമൂഹത്തില്‍ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണങ്ങളേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം ആരംഭിച്ച ഭക്ഷണശാല ഇപ്പോള്‍ ഇല്ലെങ്കിലും കുടിവെള്ള സംരംഭമായ 'ജല ബിവറേജസ്' വിപണിയില്‍ നല്ല രീതിയില്‍ മുന്നേറുന്നു.
പ്രണയ ജീവിതം
രാജയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് അനിത. 'ഞാന്‍ വിവിധ മേഖലകളിലേക്ക് തിരിയുന്നത് അത് നോക്കി നടത്താന്‍ ഒരാളുണ്ട് എന്ന് അറിയാവുന്നത് കൊണ്ടാണ്.' അദ്ദേഹം പറയുന്നു. 16 വയസ്സുകാരിയിയ അനിത ഒരു ജോലി തേടിയാണ് രാജയുടെ സ്കൂളിലെത്തിയത്. അനിതയും ഒരു നിര്‍ധന ദളിത് കുടുംബത്തിലാണ് ജനിച്ചത്. അവര്‍ക്കും സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ അച്ഛന് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. ആദ്യമൊക്കെ അനിത സ്കൂളില്‍ ഒരു സഹായിയായി നിന്നു. പിന്നീട് ഭരണ കാര്യങ്ങള്‍ പഠിച്ചു.
'ഞങ്ങള്‍ ഒളിച്ചോടി ഒരു അമ്പലത്തില്‍ ചെന്ന് വിവാഹം കഴിച്ചു. സ്കൂളിലെ ഒരു ജീവനക്കാരന് മാത്രമാണ് ഞങ്ങളുടെ വിവാഹത്തിന് സാക്ഷിയായത്.' രാജ പറയുന്നു. ഇതുവരെ തങ്ങളുടെ കയ്യില്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് പോലുമില്ലെന്ന് അദ്ദേഹം പറയുന്നു.
ഒരു നല്ല പരിസമാപ്തി
അടുത്തിടെ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ കുരിച്ച് പല ചര്‍ച്ചകളും ലേഖനങ്ങളും പുറത്ത് വരുന്നു. എന്നാല്‍ രാജയപ്പോലുള്ളവരുടെ കഥ ദശലക്ഷത്തോളം വരുന്ന അധകൃത വിഭാഗങ്ങള്‍ എന്ന് സമൂഹം വിലരുത്തുന്നവര്ക്ക് പ്രതീക്ഷ നല്കുന്നു.
'ഏതെങ്കിലും സംവരണ മാര്‍ഗ്ഗത്തിലൂടെയല്ല ഞാന്‍ ഉയര്‍ന്നുവന്നത്. എന്റെ മൂന്ന് ആണ് മക്കളും സംവരണ സീറ്റിലല്ല പഠിക്കുന്നത്. ഞാന്‍ അവരെ എന്റെ സ്കൂളില്‍ തന്നെയാണ് പഠിപ്പിക്കുന്നത്. നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥലമാണ് നല്ല സ്കൂളെന്ന് ഞാന്‍ വിശ്വസിക്കുന്നു.' ഒരു ദളിതന് എന്ന നിലക്ക് വേണ്ടത് സൗജന്യങ്ങളല്ല. മറിച്ച് നല്ല ബന്ധങ്ങളാണെന്ന് രാജ പറയുന്നു.
'നിര്‍ഭാഗ്യവശാല്‍ എന്റെ ജാതില് പെട്ടവര്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പായുകയാണ്. അവര്‍ സ്വയം തൊഴിലുകളില്‍ തത്പരരല്ല. ഡി ഐ സി സി ഐയില്‍ അവര്‍ക്ക് മുന്നിലുള്ള അവസരങ്ങല്‍ കാണിച്ച് കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ജോലി തേടി നടക്കുന്നവരില്‍ നിന്ന് സ്വയം ജോലി കണ്ടെത്തുന്നവരെ സൃഷ്ടിക്കാനാണ് ഞങ്ങല്‍ ശ്രമിക്കുന്നത്.' അദ്ദേഹം പറയുന്നു. സിനിമ തിയേറ്ററില്‍ ചിലവഴിച്ച മൂന്ന് മണിക്കൂറാണ് രാജയുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സമ്മാനിച്ചത്. 'ഇനിയും ഒരു സ്വപ്നം ബാക്കിയുണ്ട്. എനിക്ക് 100 കോടി രൂപയുടെ ക്ലബ്ബില്‍ ഇടം നേടണം. ചില കമ്പനികല് അവിട എത്തിക്കഴിഞ്ഞു. അവരുമായും സൗഹൃദം പങ്കിടാന്‍ കഴിയുമല്ലോ.' അദ്ദംഹം പറഞ്ഞു. രാജയുടെ അഭിപ്രായത്തില്‍ ബിസിനസില്‍ സംസാരിക്കുന്നത് പണം മാത്രമാണ്.