വീടിന്റെ മുറ്റത്ത് ഒരു പച്ചക്കറി തോട്ടമോ പൂന്തോട്ടമോ ഒക്കെ നിര്‍മിക്കാന്‍ നമുക്ക് സാധ്യമായേക്കും. എന്നാല്‍ പാറ നിറഞ്ഞ വറ്റി വരണ്ട ഒരു കുന്നിന്‍പുറത്തെ പച്ചപ്പട്ട് വിരിപ്പിക്കാന്‍ എത്രപേര്‍ക്ക് സാധ്യമാകും. അതും പരസഹായമൊന്നുമില്ലാതെ ഒറ്റയ്ക്ക്. ശ്രീരംഗ പട്ടണത്തില്‍നിന്നുള്ള രമേഷ് വൈ എന്ന ചെറുപ്പക്കാരന് ഒറ്റക്ക് ഇതെല്ലാം സാധ്യമാക്കി. അഞ്ച് വര്‍ഷമാണ് എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമം ഏറെ ഫലംകാണുകയും ചെയ്തു.
നാല്പതുകാരനായ രമേഷ് ബിരുദധാരിയാണ്. തന്റെ കുടുംബത്തിന് ചെറിയ ജോലികള്‍ ചെയ്യാന്‍വേണ്ടി നിയമ പഠനം പാതിവഴിയില്‍ രമേഷിന് ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ ശ്രീരംഗപട്ടണത്തും സമീപ പ്രദേശങ്ങളിലും മിനറല്‍ വാട്ടര്‍ വിതരണക്കാരനായി. രമേഷ് മാറി. കാരിഘട്ട കുന്നുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന വെങ്കടരാമസ്വാമി ക്ഷേത്രത്തില്‍ രമേഷ് ദിവസവും കൃത്യമായി എത്തിയിരുന്നു.
പക്ഷേ എല്ലാ സമയങ്ങളിലും രമേഷ് കുന്നിന് മുകളിലേക്ക് കയറുമ്പോള്‍ വെള്ളം കിട്ടാത്തതിനാല്‍ കുന്നിന് മുകളില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സസ്യജാലങ്ങളെക്കുറിച്ചായിരുന്നു രമേഷിന്റെ ചിന്ത. ഇത് രമേഷിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഇതിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തന്നെ പിന്നീട് തീരുമാനിച്ചു. കുറച്ച് ചെടികള്‍ ചുറ്റിലും നില്‍ക്കുന്നത് രമേഷ് കണ്ടു. എന്നാല്‍ ഇതും നശിക്കുമെന്ന അവസ്ഥയിലായിരുന്നു. രമേഷ് ഇതിന് ചുറ്റും ചെറിയ ബണ്ട് നിര്‍മിച്ച് ദിവസവും ഈ ചെടികളെ നനയ്ക്കാന്‍ തുടങ്ങി. ഇത് വളരെ ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ ഇത് കാര്യമായ ഫലമുണ്ടാക്കുന്നതല്ലെന്ന് രമേഷ് സ്വയം തിരിച്ചറിഞ്ഞു. കുന്നിന് മുകളില്‍ കൊടുംചൂട് ആയതിനാല്‍ താന്‍ ഒഴിയ്ക്കുന്ന വെള്ളമെല്ലാം പെട്ടെന്ന് വറ്റിപ്പോകും. ചെടികള്‍ വാടികരിയുകയും ചെയ്യും.
പമ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യുന്നത് (ഡ്രിപ് ഇറിഗേഷന്‍)ആണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് രമേഷിനോട് ആരോ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ തുച്ഛമായ വരുമാനംകൊണ്ട് 58 സ്ക്വയര്‍ ഫീറ്റ് വ്യാപിച്ച് കിടക്കുന്ന കാരിഘട്ടയിലുടനീളം പൈപ്പ് ലൈനുകളിടുകയെന്നത് രമേഷിന് തീര്‍ത്തും അസാധ്യം തന്നെയായിരുന്നു. ഒരു ദിവസം പതിവുപോലെ വാട്ടര്‍ ക്യാനുമായി കുന്നുകയറുന്നതിനിടെ രമേഷിന് ഒരാശയം തോന്നി. എന്തുകൊണ്ട് ഈ ക്യാനുകള്‍ ഉപയോഗിച്ച് തന്നെ ജലസേചനം നടത്തിക്കൂട? ഉപയോഗ ശൂന്യമായ ഇത്തരം നിരവധി ക്യാനുകള്‍ തന്റെ പക്കലുണ്ട്. ഇവ തന്നെ ഉപയോഗിക്കുന്നത് തന്റെ ചിലവ് കുറയ്ക്കാന്‍ സഹായിക്കും. പിന്നെ ആകെ ചിലവ് വേണ്ടി വരുന്നത് വയറുകള്‍ വാങ്ങുന്നതിനാണ്.
മിനറല്‍ വാട്ടര്‍ ക്യാനുകള്‍ ഉപയോഗിച്ച് എങ്ങനെ ജലസേചനം നടത്താമെന്നും രമേഷ് മനസിലാക്കി. സംരക്ഷിക്കേണ്ട ചെടികളെ തിരഞ്ഞെടുത്ത് അവയ്ക്ക് ചുറ്റും മിനറല്‍ വാട്ടര്‍ ക്യാനുകള്‍ കെട്ടിവച്ചു. ഈ ക്യാനുകളുടെ പകുതി മുറിച്ചുമാറ്റി. തുള്ളികളായി വെള്ളം ചെടിയിലേക്ക് വീഴുന്ന തരത്തിലുള്ള സംവിധാനമൊരുക്കി. വെള്ളം കൃത്യമായി വേരുകളില്‍ തന്നെ വീഴുന്ന രീതിയിലായിരുന്നു സജ്ജീകരണം. ക്രമേണെ ചെടികള്‍ ഓരോന്നായി തളിരിടാന്‍ തുടങ്ങി. ഓറഞ്ച് നിറം മൂടിക്കിടന്ന കുന്നിന്‍പുറം പച്ചപ്പട്ട് വിരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്.
ഒരിക്കല്‍ വെള്ളം നിറച്ചുവെച്ചാല്‍ രണ്ടോ മൂന്നോ ദിവസം വരെ വെള്ളം അതില്‍ കാണും. ഇത് രമേഷിന്റെ ശ്രമം കൂടുതല്‍ എളുപ്പമാക്കി. കൂടുതല്‍ ചെടികളിലേക്ക് രമേഷ് തന്റെ ദൗത്യം നീട്ടി. ചെടികള്‍ തളിരിട്ടത് മാത്രമല്ല ക്രമേണെ കുന്നിന് മുകളിലേക്ക് പക്ഷികളും എത്തിത്തുടങ്ങി. ക്യാനുകളില്‍ നിറച്ചുവച്ചിരിക്കുന്ന വെള്ളം തന്നെയായിരുന്നു പക്ഷികളുടെയും ലക്ഷ്യം. ക്യാനുകള്‍ക്ക് മേല്മൂടി ഇല്ലാത്തതിനാല്‍ പക്ഷികള്‍ക്കും ഇതില്‍നിന്നും വെള്ളം കുടിക്കാന്‍ സാധിച്ചു.
പക്ഷികള്‍ വെള്ളം കുടിക്കാനെത്തുന്നത് രമേഷിനെ മറ്റൊരു ആശയത്തിലേക്കെത്തിച്ചു. വെള്ളം നിറച്ചിരിക്കുന്ന ക്യാനിനു മുകളില്‍ രമേഷ് ഒരു വടി കുത്തി വെച്ചു. ഇത് പക്ഷികള്‍ക്ക് വന്നിരുന്ന് വെള്ളം കുടിക്കാന്‍ കൂടുതല്‍ ഉപകാരമായി. വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍പോലും പക്ഷികള്‍ക്ക് കമ്പിലിരുന്ന് ക്യാനിലേക്കിറങ്ങി വെള്ളം കുടിക്കാനാകും. ചെടികളെ നനയ്ക്കുന്ന തിരക്കിലാണ് ഇന്ന് രമേഷ്. ഇടയ്ക്കിടെ മാര്‍ക്കറ്റില്‍ പോയി നാരങ്ങ, ചക്ക, പുളി എന്നിവയുടെയെല്ലാം വിത്ത് ശേഖരിക്കും. ഇതെല്ലാം കുന്നിന് മുകളില്‍ പാകും. കുന്നിന് മുകളില്‍ ഒരു വനം തന്നെ നിര്‍മിക്കണമെന്നാണ് രമേഷിന്റെ മോഹം. ഇത് ഈ പ്രദേശത്ത് കൂടുതല്‍ മഴ ലഭിക്കുന്നതിനും സഹായിക്കുമെന്ന് രമേഷ് പറയുന്നു.