വിപണി ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

വിപണി ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

Friday September 01, 2017,

2 min Read

വിപണി ഇടപെടല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാണം വില്‍ക്കാതെ ഓണം ഉണ്ണാനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഓണം-ബക്രീദ് സഹകരണ വിപണി-2017ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുവിതരണശൃംഖലകളും ശക്തിപ്പെടുത്തും. 

image


മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കിനായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് വിപണി ഇടപെടലിനാണ്. കണ്‍സ്യൂമര്‍ഫെഡിന്റെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും ഇടപെടലിലൂടെ വില നല്ലരീതിയില്‍ പിടിച്ചുനിര്‍ത്താനാകും. പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രവണതയുണ്ടായാല്‍ കര്‍ശനമായ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല. വില അവലോകന സമിതികള്‍ ചരിത്രത്തിലാദ്യമായി രൂപീകരിച്ചത് ഇതിനാണ്. ഗുണനിലവാരം ഉറപ്പാക്കിയാണ് വില്‍പനയ്ക്കുള്ള സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് എത്തിക്കുന്നത്. അംഗീകൃത ലാബുകളില്‍ പരിശോധിച്ച് നിലവാരമില്ലെന്ന് കണ്ടാല്‍ തിരിച്ചയക്കുന്ന നിലപാട് വിശ്വാസ്യത വര്‍ധിപ്പിക്കും. അപചയത്തിലായിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ 419 കോടിയുടെ നഷ്ടത്തില്‍നിന്ന് കരകയറ്റി ഒരുവര്‍ഷം കൊണ്ട് 64 കോടി രൂപയുടെ ലാഭത്തിലാക്കാനായി. ഓണം സമൃദ്ധമാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. 50 ലക്ഷത്തിലധികംപേര്‍ക്ക് ഓണത്തിന് മുമ്പ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നുണ്ട്. 25 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ചുകിലോവീതം അരി നല്‍കുന്നു. അന്ത്യോദയ അന്നപൂര്‍ണ്ണ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ ഓണക്കിറ്റുകളും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എട്ടിനം പലവ്യഞ്ജനങ്ങളും 15 കിലോ ജയ അരിയുമുള്ള ഓണക്കിറ്റും വിതരണം ചെയ്യും. പച്ചക്കറി, പലവ്യഞ്ജനം, ഖാദി ഉത്പന്നങ്ങള്‍ എല്ലാം സബ്‌സിഡി നിരക്കിലാണ് വില്‍ക്കുന്നത്. എല്ലാ മേഖലയിലും വിലക്കുറവിന്റെ ഓണക്കാലം ഒരുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓണം ബാസ്‌കറ്റിന്റെ ആദ്യ വില്‍പനയും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സബ്‌സിഡി ഇനങ്ങളുടെ ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. അംഗപരിമിതര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയും കൗണ്‍സിലര്‍ പാളയം രാജനും നടത്തി. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് സ്വാഗതവും റീജിയണല്‍ മാനേജര്‍ ടി.എസ്. സിന്ധു നന്ദിയും പറഞ്ഞു. സംസ്ഥാനമാകെ 3500 ബക്രീദ്-ഓണം വിപണികളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മൂന്നുവരെ വിപണികള്‍ പ്രവര്‍ത്തിക്കും. പൊതുവിണിയേക്കാള്‍ 50 ശതമാനം വിലക്കുറവുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും.