സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ് എ ടി ആശുപത്രി

സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ് എ ടി ആശുപത്രി

Sunday February 14, 2016,

2 min Read


ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രി അഥവാ എസ്.എ.ടി. ആശുപത്രി ആലപ്പുഴ മുതല്‍ കന്യാകുമാരിവരെയുള്ള സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണ്. പ്രതിവര്‍ഷം പതിനായിരത്തില്‍പരം കുഞ്ഞുങ്ങള്‍ക്കാണ് ഈ മാതൃശിശു ആശുപത്രി ജന്മം നല്‍കുന്നത്. മതിയായ ചികിത്സാ സൗകര്യം കേരളത്തില്‍ ലഭ്യമല്ലാതിരുന്ന കാലത്ത് ഏഴാമത്തെ വയസില്‍ അന്തരിച്ച അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ രാജകുമാരന്റെ ഓര്‍മ്മയ്ക്കായിട്ടാണ് രാജകുടുംബം 1945ല്‍ ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. 1952 ല്‍ എസ്.എ.ടി. പ്രവര്‍ത്തനം ആരംഭിച്ചു.

image


ഇന്നിത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രികൂടിയാണ്. പ്രതിദിനം 850 മുതല്‍ 900 വരെ രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നു. കേരളത്തിലെ തെക്കന്‍-മധ്യ ജില്ലകളിലേയും തമിഴ്‌നാട്ടിലെ ചില ജില്ലകളിലേയും ഗര്‍ഭിണികളും കുട്ടികളും ചികിത്സയ്ക്കായ് എത്തുന്ന പ്രധാന ആശുപത്രിയാണ് എസ്.എ.ടി.

അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം പോലെതന്നെയാണ് എസ്.എ.ടി. ആശുപത്രി. ഗൈനക്കോളി വിഭാഗവും ശിശുരോഗ വിഭാഗവും കൈകോര്‍ത്ത് കൊണ്ടാണ് ഇവിടെ ചികിത്സ നടത്തുന്നത്. ഈ രണ്ടു വിഭാഗങ്ങളിലും കൂടി 1027 കിടക്കകളാണുള്ളത്. തീരെ പാവപ്പെട്ടവരായ രോഗികളാണ് ഈ ആശുപത്രിയില്‍ എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും. അതിനാല്‍ തന്നെ അവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

image


എസ് എ ടി ആശുപത്രിയില്‍ നിലവിലുള്ള സ്ഥല പരിമിതിക്കും ആശ്വാസമാകുകയാണ്. ആശുപത്രിക്ക് പുതിയ മാതൃ-ശിശു വിഭാഗം മന്ദിരം തയ്യാറായിക്കഴിഞ്ഞു. എന്‍ എച്ച് എമ്മിന്റെ 24 കോടി രൂപ വിനിയോഗിച്ചാണ് 66,000 ചതുരശ്ര അടിയിലുള്ള ബഹുനില മന്ദിരം നിര്‍മിച്ചിരിക്കുന്നത്.

ആറ് നിലകളുള്ള മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ഒ പിയും അത്യാഹിത വിഭാഗവുമാണുള്ളത്. ഒ പിക്കും അത്യാഹിത വിഭാഗത്തിനും വേണ്ട ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒന്നാം നിലയില്‍ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, ഐ സി യൂണിറ്റുകള്‍, പോസ്റ്റ് ഡെലിവറി ഏരിയ, കൗണ്‍സിലിംഗ് ഏരിയ, രോഗികള്‍ക്കുള്ള സ്ഥലം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്. രണ്ടു മുതല്‍ ആറുവരെയുള്ള നിലകളില്‍ വാര്‍ഡുകള്‍, ഹൈ റിസ്‌ക് പ്രഗ്നന്‍സി യൂണിറ്റ്, നവജാത ശിശുക്കള്‍ക്കുള്ള ഐ സി യു എന്നിവയാണ് സജ്ജീകരിക്കുന്നത്.

അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ബഹുനില മന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെകൂടി സ്ഥലപരിമിതിമൂലും ഏറെ ബുദ്ധിമുട്ടുന്ന എസ് എ ടി ആശുപത്രിക്ക് വളരെയേറെ ആശ്വാസമാകും.

അനുബന്ധ സ്‌റ്റോറികള്‍

1. ശിവകുമാറിന്റെ ഹൃദയം എടുക്കാന്‍ കഴിഞ്ഞില്ല; വൃക്കകള്‍ രണ്ടു പേര്‍ക്ക്

2. ക്യാന്‍സറിനോട് പോരാടി മനീഷയുടെ തിരിച്ചുവരവ്

3. വൈകല്യത്തെ കാറ്റില്‍ പറത്തി ബിജു വര്‍ഗീസ്

4. ലക്ഷ്മിയും പിഹുവും അവരുടെ ചിരിയും

5. രോഗികളുടെ ദൈവമായി ഡോ. രവീന്ദ്ര കോഹ്‌ലേ